23 March, 2016 04:58:04 PM


വിജയത്തിന്റെ കപ്പുകളുമായി സ്പ്രൌട്ട് !!


വിദ്യാഭ്യാസത്തിനു ശേഷം  ഒരു സുഹൃദ്ബന്ധത്തിന്റെ തുടര്‍ച്ചയായി മൂന്നു കൂട്ടുകാര്‍  തങ്ങളുടെ  ചിന്തകളും സ്വപ്നങ്ങളും  യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങിയിറങ്ങിയതിന്റെ ഫലമാണ് സ്പ്രൌട്ട് കപ്സ്. നല്ല ഒന്നാന്തരം ഡിസ്പോസിബിള്‍ പേപ്പര്‍ കപ്സ്. ഗുണമേന്മയുള്ള നല്ലൊരു വ്യവസായം ആരംഭിക്കണം എന്ന ആലോചന നടക്കുമ്പോള്‍  തങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒരു കപ്പിനുള്ളില്‍ ഇരുന്നുകൊണ്ട് വിജയിക്കുമെന്ന് ഒരുപക്ഷേ ഈ യുവാക്കള്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഏറ്റവും ഗുണമേന്മയേറിയ പരിസ്ഥിതി സൌഹൃദ ഉല്‍പ്പന്നം കൂടിയാണ് സ്പ്രൌട്ട് പേപ്പര്‍ കപ്സ്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തു നിന്ന് തുടങ്ങി ഈ നാമം ഇപ്പോള്‍ കേരളമാകെയും കേരളത്തിന്‌ പുറത്തും വ്യാപിച്ചുകൊണ്ടിരിക്കുന്നു. സ്പ്രൌട്ട് കപ്പിന്റെ പേര് ചോദിച്ചുകൊണ്ട് ആളുകള്‍ ഉല്‍പ്പന്നം വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

ചെന്നൈയിലെ ലയോള എന്ജിനീയറിംഗ് കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയാക്കിയ സന്ദീപ്‌ ഫിലിപ്പ്, ഹിന്ദുസ്ഥാന്‍  ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഡിപ്ലോമ നേടിയ  മനു തോമസ്‌, അഖില്‍ ജോണി എന്നിവരാണ് സ്പ്രൌട്ട് യാഥാര്‍ത്ഥ്യമാക്കിയത്. സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ആഗ്രഹമാണ് ഇവരെ സ്പ്രൌട്ട് (അങ്കുരം, തളിര്‍ )  എന്ന പേരില്‍  എത്തിച്ചത്. അവിടെ നിന്നും ഒരു സ്വപ്നം സാഫല്യത്തിലെക്ക് തളിര്‍ക്കുകയായിരുന്നു.  

ഐ. ടി. സി കമ്പനിയുടെ ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടിംഗ് നിലവാരമുള്ള പേപ്പര്‍ മാത്രമാണ് സ്പ്രൌട്ട് കപ്പുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.  ഐ. ടി. സി യുടെ പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിലെ പള്‍പ്പിള്‍ നിന്നും വരുന്ന ആദ്യത്തെ സ്റ്റേജിലെ (ഫസ്റ്റ് ക്വാളിറ്റി ) പേപ്പര്‍ ആണ് ഇത്.  ഏകദേശം 300 ഡിഗ്രീ സെല്‍ഷ്യസ് വരെ ഈ പേപ്പറുകള്‍ക്ക് സഹനശേഷിയുണ്ട്     ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത രണ്ടാംനിര പേപ്പറുകളോ ന്യൂസ് പേപ്പര്‍ മുതലായവ മിശ്രിതമായി  ഉപയോഗിച്ചുണ്ടാക്കുന്ന  റീസൈക്കിള്‍ പേപ്പറുകളോ  ഇവിടെ ഉപയോഗിക്കുന്നില്ല എന്നത് സ്പ്രൌട്ടിന്റെ പ്രത്യേകതയാണ്.  

സ്പ്രൌട്ട് പേപ്പര്‍ കപ്പ്‌ വിപണിയില്‍ എത്തുന്നത്‌ വരെ അനാരോഗ്യകരമായ വ്യവസായവും വിപണിയുമായിരുന്നു  ഡിസ്പോസിബിള്‍ പേപ്പര്‍ കപ്പ്‌ മേഖല. ഒന്നാമത് കേരളത്തില്‍ പ്രൊഡക്ഷന്‍ വളരെ കുറവായിരുന്നു. ഗുണനിലവാരം വളരെ കുറവാണെന്ന്  മാത്രമല്ല പുറമേ നിന്നടക്കം വന്നിരുന്ന പേപ്പര്‍ കപ്പുകളില്‍ മുഴുവന്‍ വാക്സ് കോട്ടിംഗ് ( മെഴുക് ലേപനം ) ആയിരുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് വാക്സ് കോട്ടിംഗ് ചെയ്ത പേപ്പര്‍ കപ്പുകള്‍. വിദഗ്ദരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ചുകൊണ്ട് അത് വിപണിയില്‍ സുലഭമായിരുന്നു.  കപ്പുകള്‍ നിര്‍മ്മിക്കാന്‍  നിലവാരം കുറഞ്ഞ പേപ്പര്‍  തെരഞ്ഞെടുക്കുകയും അവ കൂടുതല്‍ സമയം സമയം ഉപയോഗയോഗ്യമാക്കാന്‍ വേണ്ടി  വാക്സ് കോട്ടിംഗ് ചെയ്തുവരുകയായിരുന്നു  വിവിധ  കമ്പനികള്‍. അതുകൊണ്ട് തന്നെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുമില്ല.  പേപ്പറിന്റെ നിലവാരം കുറയുന്നതും മെഴുക് ലേപനം ചെയ്യുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് വലിയ വാര്‍ത്തയാകുന്ന സാഹചര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കപ്പുകള്‍ ഉണ്ടാക്കണം എന്ന് സ്പ്രൌട്ട് ഗ്രൂപ്പ് തീരുമാനിച്ചു. അതുപോലെ തന്നെ ഇതിന്റെ ഉപയോഗം പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടങ്ങളും തട്ടരുതെന്നും  ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നു. 
 
പുതിയ ഒരു നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതിനുള്ള മൂലധനം ലഭ്യമാക്കാനുള്ള സാധ്യതകളും സ്പ്രൌട്ട് ടീം ഉപയോഗപ്പെടുത്തി. മൊത്തം പദ്ധതിയുടെ പകുതി തുക  K.F.C യില്‍ നിന്നും  ലോണ്‍ ലഭിച്ചു. കൊറിയയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത മെഷീനുകളാണ്   കമ്പനിയില്‍ ഉള്ളത്. തുടക്കത്തില്‍ പ്രതിദിനം അമ്പതിനായിരം കപ്പുകള്‍ എന്ന നിലയില്‍ നിന്നും   പ്രതിദിനം രണ്ടു ലക്ഷത്തില്‍ താഴെ എന്ന നിലയിലേക്ക്   ഉല്‍പ്പാദനം എത്തിനില്‍ക്കുന്നു. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ ഭൂരിഭാഗം വിപണിയും സ്പ്രൌട്ട് കയ്യടക്കിക്കഴിഞ്ഞു. 

തികച്ചും പരിസ്ഥിതി സൌഹൃദമാണ് ഈ കപ്പുകള്‍. വിപണിയില്‍ ആദ്യം നേരിട്ട ബുദ്ധിമുട്ടുകള്‍ മാര്‍ക്കറ്റിംഗ് തന്നെയായിരുന്നു. ഏറ്റവും  ഗുണനിലവാരം കൂടിയ സ്പ്രൌട്ട് കപ്പിന് മത്സരിക്കേണ്ടി വന്നത്  വിപണി നേരത്തെ കയ്യടക്കിക്കഴിഞ്ഞ നിലവാരം കുറഞ്ഞ പേപ്പറുകള്‍ വച്ചും  വാക്സ് കോട്ടിംഗ് ചെയ്ത പേപ്പറുകള്‍ വച്ചും നിര്‍മ്മിച്ച കപ്പുകളോടായിരുന്നു. എങ്കിലും ഒരിക്കല്‍ പോലും ഗുണനിലവാരം വിട്ടു കളിക്കാന്‍ സ്പ്രൌട്ടിന്റെ നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നില്ല.  '' സ്പ്രൌട്ട് ഇക്കോ കപ്പ്‌ ''  എന്ന ബ്രാന്‍ഡ് നെയിമിലാണ് ഇവര്‍ വിപണിയില്‍ എത്തിയത്.   ബ്രാന്‍ഡിംഗ് ചെയ്തുകൊണ്ടുള്ള പ്രൊമോഷന്‍ പോലും പുറമേനിന്നുള്ള   വിവിധ കമ്പനികളുടെ വകയായി ഇപ്പോള്‍  സ്പ്രൌട്ടിന് ലഭിക്കുന്നുണ്ട്.

സ്പ്രൌട്ട് വളരുകയാണ്. പ്രൊഡക്ഷന്‍ തുടങ്ങി  ഒരു വര്‍ഷം തികയുന്നതിനു മുമ്പ് തന്നെ  വിപണിയില്‍ മികച്ച അഭിപ്രായവും മേല്‍ക്കൈയ്യും ഈ  ഉല്‍പ്പന്നം നേടിക്കഴിഞ്ഞു. സ്പ്രൌട്ടിന്റെ ലോഗോക്ക്  പേറ്റന്റ് ഇതിനകം ലഭിച്ചു.  നിറഞ്ഞ മനസ്സോടെ , പുഞ്ചിരിയോടെ ഈ യുവാക്കള്‍ തങ്ങളുടെ സംരംഭവുമായി മുന്നേറുന്നു. എന്നും മുറുകെപ്പിടിക്കുന്ന ചില മന്ത്രങ്ങളുണ്ട് ഇവരുടെ മനസ്സില്‍. '' നിശ്ചയദാര്‍ഢ്യം , കഠിനാധ്വാനം , ഗുണമേന്മ , ഉപഭോക്താവിന്റെ സംതൃപ്തി ''. വിജയത്തിന്റെ കപ്പുകളുമായി സ്പ്രൌട്ട് യാത്ര തുടരുന്നു.    



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K