16 July, 2019 07:09:37 PM


ക്ഷേത്രത്തിനുള്ളില്‍ പൂജാരി ഉള്‍പ്പെടെ മൂന്ന് പേര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ : നിധിവേട്ട എന്ന് സംശയം



അനന്തപുര്‍: ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട എന്ന ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പൂജാരി ശിവരാമണി റെഡ്ഡി (70), ഇദ്ദേഹത്തിന്‍റെ സഹോദരി കമലമ്മ (75), സത്യലക്ഷ്മിയമ്മ (70) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. 


ക്ഷേത്രത്തിന്‍റെ ഉള്‍വശം രക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്. പൂജാരി ശിവരാമണിയും കൊല്ലപ്പെട്ട മറ്റ് രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടക്കാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധി വേട്ടക്കാര്‍ രക്തം തളിച്ചതാണെന്നാണ് പോലീസ് നിഗമനം. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K