29 June, 2019 10:34:30 AM


നെടുമങ്ങാട് നിന്നു കാണാതായ പതിനാറുകാരി കിണറ്റില്‍ മരിച്ചനിലയില്‍; അമ്മയും കാമുകനും കസ്റ്റഡിയില്‍



നെടുമങ്ങാട്: രണ്ടാഴ്ച മുന്‍പ് നെടുമങ്ങാട് കരിപ്പൂരുനിന്നു കാണാതായ പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ കാരാന്തറ ആര്‍.സി. പള്ളിക്കു സമീപത്തെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അമ്മയേയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ കാരാന്തല കുരിശടിയില്‍ മഞ്ജു(39)വിനെയും കാമുകന്‍ ഇടമല സ്വദേശി അനീഷി(32)നെയും വെള്ളിയാഴ്ച തമിഴ്നാട്ടില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.


വാടകവീട്ടില്‍ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാട്ടി അമ്മൂമ്മ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്തേ നെടുമങ്ങാട് കരിപ്പൂരില്‍ താമസിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്.


കരിപ്പൂര്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ചവിജയം നേടിയ മിടുക്കിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പോലീസിന് നല്‍കിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടര്‍ന്ന് പോലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്. അനീഷ് പെയിന്റിങ് തൊഴിലാളിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K