21 June, 2019 11:37:38 AM


തന്നെ വേട്ടയാടുന്നത് അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനാല്‍; സർക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി

നാളികേരവികസന ബോര്‍ഡില്‍ നടക്കുന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നതാണ് തന്‍റെ ചെയര്‍മാന്‍ സ്ഥാനം തെറിച്ചതെന്ന് രാജു നാരായണസ്വാമി



തിരുവനന്തപുരം: തന്നെ പിരിച്ചു വിടാനുള്ള നീക്കം നടക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സർക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി. അഴിമതി പുറത്തുവരാതിരിക്കാനുള്ള ഒരു ലോബിയുടെ ശ്രമമാണ് സർവ്വീസിൽ നിന്ന് തന്നെ പുറത്താക്കാനുള്ള സർക്കാർ നീക്കമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതിനെക്കുറിച്ച് ഔദ്യോഗികമായി തനിക്കറിയില്ലെന്നും എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ എന്തൊക്കെയോ എടുത്തതായി മാധ്യമങ്ങളും സുഹൃത്തുക്കളും വഴി അറിഞ്ഞിരുന്നുവെന്നും പറഞ്ഞ നാരായണ സ്വാമി ഇതിനെക്കുറിച്ച് സർക്കാർ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പറഞ്ഞു. 


അഴിമതിക്കെതിരെ നിലകൊണ്ടതു കൊണ്ട് തന്നെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണിപ്പോള്‍. തന്നെ വേട്ടയാടുന്ന സര്‍ക്കാര്‍ മൂന്നാർ മുതൽ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. രാജു നാരായണ സ്വാമി പറഞ്ഞു. സര്‍വ്വീസ് ജീവിതത്തില്‍ ഇതുവരെ ഒരു കുഴപ്പവുമില്ലാത്തയാളാണ് താനെന്നും 2007ലെ മൂന്നാര്‍ ദൌത്യം മുതല്‍ തുടങ്ങിയ നീക്കമാണ് തനിക്കെതിരെയെന്നും രാജു നാരായണ സ്വാമി പറയുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ തസ്തികയിൽ നിന്ന് നീക്കം ചെയ്യുന്നുവെങ്കിൽ അത് സംബന്ധിച്ച് ഉദ്യോഗസ്ഥന് മുൻകൂർ അറിയിപ്പ് നൽകണം, തന്‍റെ കാര്യത്തിൽ ഇതുണ്ടായില്ല. ഇക്കാര്യങ്ങള്‍ സംസ്ഥാന സ‍ർക്കാരിനറിയാമെന്നിരുന്നിട്ടും തനിക്ക് ഒരു മെമോ പോലും ഇത് വരെ ലഭിച്ചിട്ടില്ലെന്നും രാജു നാരായണസ്വാമി പറയുന്നു. 



നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാർച്ചിൽ നീക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്ക് പദവിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പാടില്ല എന്നിരിക്കെയാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ നീക്കം. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സർവ്വീസിൽ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു. താൻ തിരിച്ചെത്തിയാൽ ഇതിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തും എന്നതിനാലാണ് തനിക്കെതിരെ ഇത്തരത്തിൽ നടപടിയുണ്ടായത്.  കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളം പോലുമില്ലെന്ന് നാരായണസ്വാമി പറയുന്നു. 


നാളികേരവികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ വന്‍ അഴിമതികള്‍ ബോര്‍ഡില്‍ കണ്ടെത്തുകയും കര്‍ശനനടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്‍റെ ഫലമായാണ് വെറും ഏഴ് മാസം കൊണ്ട് തന്നെ പദവിയില്‍ നിന്നും മാറ്റിയെന്ന് രാജു നാരായണ സ്വാമി. ബംഗളുരു, കല്‍ക്കട്ട ഓഫീസുകളിലും കോടികളുടെ അഴിമതി കണ്ടെത്തി. മാണ്ഡ്യയിലെ ഫാമില്‍ നിന്ന് തേക്ക് മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചു കടത്തി. ആയിരക്കണക്കിന് അഴിമതി ഉള്ളതില്‍ മൂന്ന് അഴിമതിയാണ് താന്‍ ഇപ്പോള്‍ ചൂണ്ടികാട്ടിയത്. നാളികേര വികസന ബോർഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ നേരിട്ട് തന്നെ വിളിപ്പിച്ച് നടപടികളിൽ നിന്ന് പിന്തിരയണമെന്ന് ആവശ്യപ്പെട്ടതായും നാരായണസ്വാമി ആരോപിക്കുന്നു.


സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്‍റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗോഡ് ഫാദർമാരുള്ളവർക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരെ നിലപാടടെക്കുന്നവരുടെ ജീവിത മാർഗം മുട്ടിക്കുകയാണ്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. അടി കൊണ്ട പോലീസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കിൽ ഭവിഷ്യത്തുകൾ ഉണ്ടാകും'', രാജു നാരായണ സ്വാമി പറയുന്നു. തനിക്കെതിരെ തീരുമാനമെടുത്ത എല്ലാ വ്യക്തികൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും രാജു നാരായണ സ്വാമി വ്യക്തമാക്കുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K