18 June, 2019 01:04:16 PM


പാഞ്ചാലിമേട്ടിൽ സ്ഥാപിച്ചിരുന്ന മരക്കുരിശുകൾ നീക്കം ചെയ്തു; നടപടി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം



കുമളി:  ഇടുക്കി പാഞ്ചാലിമേട്ടിൽ സ്ഥാപിച്ചിരുന്ന മരക്കുരിശുകൾ നീക്കം ചെയ്തു. കളക്ടറുടെ നിർദേശപ്രകാരം പള്ളി ഭാരവാഹികളാണ് ദുഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകൾ മാറ്റിയത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. റവന്യൂഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളതെങ്കിലും വിശ്വാസത്തിന്‍റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് നേരത്തെ കളക്ടര്‍ പറഞ്ഞിരുന്നു. 


ഭൂപരിഷ്കരണത്തിന് ശേഷം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാൽ അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയൽ സെന്‍റ് മേരിസ് ചർച്ച് പറയുന്നത്. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യൂ ഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിറ്റിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഈ ആനുകൂല്യം ലഭിച്ചിരുന്നുവെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്. 


അതേസമയം കാലങ്ങളായുള്ള കുരിശിന്‍റെയും അമ്പലത്തിന്‍റെയും കാര്യത്തിൽ കൂടിയാലോചന വേണമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്പലക്കമ്മിറ്റി തന്നെ പറയുന്നത്. ഇതിനിടെ കുരിശിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്തിരുന്നു. മതസ്പർദ്ദ ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് കേസ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K