10 June, 2019 05:56:38 AM


തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചു: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി



കുവൈത്ത് സിറ്റി: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തില്‍ യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്‍ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. റമദാനില്‍ നടത്തിയ പരിശോധനയില്‍ 370 പേരെ പിടിച്ചിരുന്നു. ഇതില്‍ 270 പേര്‍ അനധികൃത താമസത്തിന്‍റെ പേരിലും ബാക്കിയുള്ളവർ യാചനകുറ്റത്തിനുമാണ് പിടിയിലായത്.

റമദാനിൽ പിടിക്കപ്പെട്ടവരില്‍ യാചന നടത്തിയ 50 പേരെ നടകടത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ നാടുകടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തും. താമസ നിയമലംഘകരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. യാചകരിൽ അധികവും അറബ് വംശജരാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K