30 May, 2019 07:26:39 PM


നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: താക്കോല്‍ സ്ഥാനത്ത് അമിത് ഷാ; മന്ത്രിയായി മുരളീധരനും



ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നരേന്ദ്രമോദിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.


2014-ലെന്ന പോലെ, വീണ്ടുമൊരിക്കൽ രാഷ്ട്രപതിഭവന്‍റെ മുറ്റത്ത്, 'നരേന്ദ്രദാമോദർ ദാസ് മോദി എന്ന ഞാൻ' എന്ന സത്യപ്രതിജ്ഞാ വാചകം രാഷ്ട്രപതിയിൽ നിന്ന് മോദി ഏറ്റുചൊല്ലിയപ്പോള്‍ വൻ ആരവങ്ങളാണ് കാണികളിൽ നിന്ന് ഉയർന്നത്. മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്‍നാഥ് സിംഗാണ്. മൂന്നാമതായി അമിത് ഷാ എത്തിയപ്പോഴും വൻ ആരവങ്ങളും ആർപ്പുവിളികളുമുയർന്നു.


മോദി ടീം ഇങ്ങനെ: നരേന്ദ്രമോദി (പ്രധാനമന്ത്രി), രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, പി വി സദാനന്ദഗൗഡ, നിർമ്മല സീതാരാമൻ, രാം വിലാസ് പസ്വാൻ , നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, തവർ ചന്ദ് ഗെലോട്ട്, എസ് ജയശങ്കർ, രമേശ് പൊഖ്‍റിയാൽ നിശാങ്ക്, അർജുൻ മുണ്ട, സ്മൃതി ഇറാനി, ഹര്‍ഷവര്‍ദ്ധൻ, പ്രകാശ് ജാവദേക്കര്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ളാദ് ജോഷി, മഹേന്ദ്ര നാഥ് പാണ്ഡെ, എ ജി സാവന്ത്, ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിംഗ് ഷെഖാവത്, സന്തോഷ് കുമാർ ഗാംഗ്‍വർ, റാവു ഇന്ദർജീത് സിംഗ്, ശ്രീപദ് നായിക്, ജിതേന്ദ്ര സിംഗ്


പ്രൗഢഗംഭീരമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തിയിരുന്നു. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എത്തിയില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദാണ് ചടങ്ങിന് സാക്ഷിയായത്. പാകിസ്ഥാനെ മാറ്റി നിർത്തി, മറ്റെല്ലാ അയൽ രാജ്യങ്ങളെയും മോദി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു. 



പാകിസ്ഥാനൊഴികെ ബംഗാൾ ഉൾക്കടലിന്‍റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഓഫ് മൾട്ടി സെക്ടറൽ, ടെക്നിക്കൽ ആന്‍റ് എക്കണോമിക് കോഓപ്പറേഷൻ). ഇതിൽ അംഗങ്ങളായ ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡന്‍റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. തായ്‍ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച് ചടങ്ങിൽ പങ്കെടുത്തു. 


ബിംസ്റ്റെക് രാജ്യങ്ങൾക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‍നാത്, കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൻബേ ജീൻബെകോവ് എന്നിവരും ചടങ്ങിനെത്തി. രാഷ്ട്രപതി ഭവന്‍റെ മുന്നിലെ വിശാലമായ മുറ്റത്താണ് ചടങ്ങുകൾക്കുള്ള പ്രത്യേക വേദി ഒരുക്കിയത്. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താറ്. 


താക്കോല്‍സ്ഥാനത്ത് അമിത് ഷാ

ആദ്യം സംഘടനാതലത്തിൽ ചാണക്യസൂത്രങ്ങളുമായി പാർട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീട് തീർത്തും നാടകീയമായി അവസാനനിമിഷം അമിത് മന്ത്രിസഭയിലെത്തുമെന്നുറപ്പാവുകയായിരുന്നു. മന്ത്രിസഭയിലെ കരുത്തനായി, പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന.


മലയാളത്തിന് അഭിമാനമായി വി.മുരളീധരൻ



മന്ത്രിസ്ഥാനം വേണമെങ്കിൽ രാജ്യസഭയിലിപ്പോഴുള്ള അംഗങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന സൂചനയാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് പേരാണ് ബിജെപിയിൽ നിന്ന് രാജ്യസഭയിലുള്ളത്. സുരേഷ് ഗോപി നോമിനേറ്റഡ് അംഗമാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുമ്പ് കേന്ദ്രമന്ത്രിസഭയിലെ ടൂറിസം സഹമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം.


മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമാണ് വി മുരളീധരൻ. ചർച്ചകൾക്കൊടുവിൽ വി മുരളീധരന് നറുക്ക് വീഴുകയായിരുന്നു. സംഘടനാതലത്തിൽ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. ആന്ധ്രാ പ്രദേശിന്‍റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവാണ് വി മുരളീധരൻ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K