23 April, 2019 09:51:38 AM
വിവി പാറ്റ് മിഷ്യനുള്ളിൽ പാമ്പ്; എറണാകുളത്ത് ബിഷപ്പ് ഉള്‍പ്പെടെ വോട്ട് ചെയ്യാതെ ജനങ്ങള്‍ മടങ്ങി
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഒന്നേമുക്കാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ പല സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. എറണാകുളം മണ്ഡലത്തിലെ മറെെന്‍ ഡ്രെെവിന് സമീപമുള്ള സെന്‍റ് മേരീസ് സ്കൂളിലാണ് വോട്ടെടുപ്പ് വെെകുന്നത്. ഇവിടെ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയാണ് ആദ്യം വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍, ഒരു മണിക്കൂറോളം കാത്തു നിന്നിട്ടും വോട്ട് ചെയ്യാനാകാതിരുന്നതോടെ അദ്ദേഹം മടങ്ങി. കൂടാതെ, വോട്ടെടുപ്പ് വെെകുന്നതിനാല്‍ നിരവധി വോട്ടര്‍മാരാണ് മടങ്ങുന്നത്.
മയ്യിൽ കണ്ടങ്കൈ എൽ പി സ്കൂളിലെ 145 നമ്പർ ബൂത്തിൽ വിവി പാറ്റ് മിഷ്യനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തി. മോക്ക് പോൾ സമയത്താണ് കണ്ടത്. ഇതിനെ നീക്കം ചെയ്താണ് തിരഞ്ഞെടുപ്പ് തുടങ്ങാനായത്. കാസര്‍കോട് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു. കാസര്‍കോട് രാവണീശ്വരം ബൂത്തിലാണ് ഉദ്യോഗസ്ഥ കുഴഞ്ഞ് വീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.