31 March, 2019 09:44:14 AM


വിമാനത്താവളത്തിന് സമീപം അര്‍ദ്ധരാത്രിയില്‍ ഡ്രോണ്‍ : ഒരാള്‍ അറസ്റ്റില്‍; റിമോര്‍ട്ട് പോലീസ് പിടിച്ചെടുത്തു



തിരുവനന്തപുരം: വിമാനത്താവളത്തിന്‍റെ കാര്‍ഗോ കോംപ്ലക്സിന് സമീപത്ത് നിന്ന് ഇന്നലെ അര്‍ദ്ധ രാത്രിയോടെ കണ്ടെത്തിയ ഡ്രോണിന്‍റെ ഉടമസ്ഥനെ പൊലീസ് പിടികൂടി. ശ്രീകാര്യം സ്വദേശി നൌഷാദാണ് അറസ്റ്റിലായത്. ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ സിഐഎസ്എഫ് രാത്രി തന്നെ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണിന്‍റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.  


ഡ്രോണിന്‍റെ റിമോര്‍ട്ട് പൊലീസ് നൌഷാദില്‍ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്ന് നൌഷാദ് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഡ്രോണ്‍, വിദേശത്തുള്ള ബന്ധു നൌഷാദിന് സമ്മാനിച്ചതാണ്. നൌഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. നൌഷാദിനെ കുടുതല്‍ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. 


കഴിഞ്ഞ ദിവസങ്ങളില്‍ കോവളം, കൊച്ചുവേളി തുടങ്ങിയ  തീരപ്രദേശങ്ങളും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയില്‍ ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോളുകള്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് പാളയത്തും വിമാനത്താവളത്തിന് സമീപത്തും ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനില്ലാം പുറകേ സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത് കേരളാ പൊലീസിന് ഏറെ നാണക്കേടുണ്ടാക്കി.


ഇതിന് പിന്നാലെ ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയും ഡ്രോണുകള്‍ കര്‍ശന നടപടികളിലേക്ക് പൊലീസ് കടന്നത്. അനധികൃത ഡ്രോണുകളെ പൂട്ടാനായി 'ഓപ്പറേഷന്‍ ഉടാന്‍' എന്ന പദ്ധതി തന്നെ പൊലീസ് തയ്യാറാക്കി.  250 ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കും. ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായി നഗരത്തില്‍ നിന്ന് രജിസ്ട്രേഷനില്ലാത്ത 24 ഡ്രോണുകള്‍ പൊലീസ് പിടിച്ചെടുത്തു. 


ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഭീകരര്‍ രാജ്യത്ത് ഡ്രോണുകള്‍, പാരാ ഗ്ലൈഡ‍റുകൾ, ഹൈഡ്രജൻ ബലൂണുകൾ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇിന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉടൻ മുൻ കരുതൽ നടപടികളെടുക്കണമെന്നും സുരക്ഷാ മേഖലകള്‍ക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും ഇത് സംമ്പന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര നിപ്പോര്‍ട്ടിന് പുറകേ തിരുവനന്തപുരം നഗരത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം കണ്ട ഡ്രോണുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സുരക്ഷാ മേഖലകളില്‍ ഡ്രോൺ പറന്നത് കേരളാ പൊലീസിന്‍റെ  സുരക്ഷാ വീഴ്ച്ചയായി കണക്കാക്കപ്പെട്ടു.


കഴിഞ്ഞ ആഴ്ചകളില്‍ പട്ടാപ്പകല്‍ തട്ടികൊണ്ടുപോകലും കൊലപാതകങ്ങളും പൊലീസിനെ വെള്ളം കുടിപ്പിച്ചതിന്‍റെ ക്ഷീണം തീരുന്നതിന് മുമ്പാണ് സുരക്ഷാ വീഴ്ചയായി സംസ്ഥാന തലസ്ഥാനത്തിന് മുകളിലൂടെ അര്‍ദ്ധ രാത്രിയില്‍ ഡ്രോണുകള്‍ പറന്നത്.  എന്നാല്‍ ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിരുന്നില്ല. അതിനിടെയാണ് ഇന്നലെ അര്‍ദ്ധരാത്രി വിമാനത്താവളത്തിന് സമീപത്തിന് നിന്ന് സിഐഎസ്എഫിന് ഡ്രോണ്‍ തൊണ്ടിമുതലായി ലഭിച്ച്. തൊണ്ടിമുതല്‍ ലഭിച്ചതോടെ അര്‍ദ്ധരാത്രിയില്‍ തന്നെ പൊലീസിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K