05 March, 2019 11:30:58 AM


കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കും; ആനുകൂല്യം രണ്ട് ലക്ഷമാക്കും



തിരുവനന്തപുരം: കർഷകരുടെ വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീർഘിപ്പിക്കാൻ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ ബാങ്കുകളിൽ നിന്ന് കര്‍ഷകരെടുത്ത വായ്പകളിൽ മേലുള്ള ജപ്തി നടപടികൾക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ മുപ്പത്തൊന്ന് വരെ ദീര്‍ഘിപ്പിക്കാനാണ് പ്രത്യേക മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. കാര്‍ഷിക വായ്പക്ക് മാത്രമല്ല കര്‍ഷകരെടുത്ത എല്ലാ വായ്പക്കും മൊറട്ടോറിയം പരിധി ബാധകമായിരിക്കും. 


കാര്‍ഷിക കടങ്ങൾക്ക് വായ്പാ ഇളവ് അടക്കമുള്ള നടപടികള്‍ നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി വയനാട് ജില്ലകൾക്കും കുട്ടനാടിനും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക കടാശ്വാസ കമ്മീഷൻ നടപടി അനുസരിച്ച് വയനാട് ജില്ലയിൽ 2014 മാര്‍ച്ച് മുപ്പത്തൊന്ന് വരെയുള്ള കാര്‍ഷിക വായ്പകൾക്കും മറ്റ് ജില്ലകളിൽ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പക്കുമാണ് ആനുകൂല്യം കിട്ടുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകൾക്കാക്കി മാറ്റി. ഇടുക്കി വയനാട് ജില്ലകളിൽ ഇത്  2108 ഓഗസ്റ്റ് 31 വരെയാക്കി.


സംസ്ഥാനത്തെ കർഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെന്നും വിശദീകരിച്ചു. എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല.  കാര്‍ഷിക ഉത്പന്നങ്ങളിൽ നിന്ന് മുല്യ വര്‍ദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 


കാര്‍ഷിക കടാശ്വാസ കമ്മീഷൻ 50000 രൂപയ്ക്ക് മേലുള്ള കുടിശികക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചു. ദീര്‍ഘകാല വിളകൾക്ക് പുതുതായി നൽകുന്ന കാര്‍ഷിക വായ്പാ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു വര്‍ഷത്തേക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക കടാശ്വാസ കമ്മീഷൻ പരിധിയിൽ വാണിജ്യ ബാങ്കുകളെ കൂടി ഉൾപ്പെടുത്താൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നഷകാൻ 85 കോടി ഉടനെ അനുവദിക്കാവും നടപടിയായി. 54 കോടി ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K