04 March, 2019 03:02:07 PM


15000 പേര്‍ക്ക് ജപ്തി നോട്ടീസ്; ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍



ഇടുക്കി: ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ അടുത്തിടെ മാത്രം 6 കർഷകർ ആത്മഹത്യ ചെയ്തിട്ടും ഇടുക്കി ജില്ലയിൽ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടിയിൽ നിന്ന് ബാങ്കുകൾ പിന്നോട്ടില്ല. പ്രളയത്തിൽ നട്ടെല്ല് തകര്‍ന്ന ഇടുക്കി ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി ബാങ്കുകൾ കടം തിരിച്ച് പിടിക്കാൻ ഇറങ്ങിയതോടെ എന്ത് ചെയ്യുമെന്ന് അറിയാത്ത അങ്കലാപ്പിലാണ് കര്‍ഷകര്‍. പതിനയ്യായിരത്തോളം കർഷകർക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്.


ദീര്‍ഘകാല തോട്ടവിളകളടക്കം പ്രളയം വന്നതോടെ പാടെ നശിച്ച് പോയ അവസ്ഥയാണ് ഇടുക്കിയിൽ. കൃഷി നാശത്തിനുള്ള സര്‍ക്കാര്‍ നഷ്ട പരിഹാരം പോലും ഇതുവരെ കിട്ടിയിട്ടില്ല. കാര്‍ഷിക വിളകളിൽ നിന്ന് ആദായമെടുത്ത് വായ്പ തിരിച്ചടച്ചിരുന്ന കര്‍ഷകര്‍ക്ക് ഇതോടെ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയാണ്. 


കാര്‍ഷിക കടങ്ങൾക്ക് മൊറൊട്ടോറിയം അനുവദിക്കുമെന്ന സര്‍ക്കാര്‍ വാദ്ഗാനം പാലിക്കാൻ ബാങ്കുകൾ തയ്യാറാകാത്തതാണ് സ്ഥിതി വഷളാക്കിയത്. പൊതു മേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും അടക്കം വായ്പാ പിരിവിന് വിട്ട് വീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചതോടെ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയിലായി കര്‍ഷകര്‍. പ്രളയത്തിൽ 11,565 ഹെക്ടർ കൃഷി ഇടുക്കിയില്‍ മാത്രം നശിച്ചിട്ടണ്ടെന്നാണ് കണക്ക്. ദുരിതം പേറുന്നതാകട്ടെ 40, 000 തോളം കർഷകരാണ്. ഈ കണക്കെല്ലാം മുന്നിലുള്ളപ്പോൾ ഈ മാസം 16ന് വരെ ബാങ്കുകൾ കർഷകന് ജപ്തി നോട്ടീസ് അയച്ചു.  


2019 ഒക്ടോബർ വരെ പ്രളയ ബാധിത മേഖലയിലെ എല്ലാതരം വായ്പകൾക്കും മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ സഹകരണ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും ഇതൊന്നും കണ്ടമട്ട് നടിക്കുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചെങ്കിലും സർക്കാർ ഗ്യാരന്‍റി നിൽക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K