02 March, 2019 11:02:22 AM


അഭിനന്ദനു പകരം പാകിസ്ഥാനികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് പാക് പൈലറ്റിനെ




ഇസ്ലാമാബാദ്: എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ചെന്ന് റിപ്പോര്‍ട്ട്. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനും ഷഹാസും തമ്മില്‍ സമാനതകളേറെയന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആകാശപോരില്‍ ഷഹാസ് പറത്തിയ എഫ് 16നെ വെടിവെച്ചിട്ടത്, മിഗ് 21 പറത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനാണ്.


സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഇരുവരും. രണ്ടു പേരും എയര്‍ മാര്‍ഷല്‍മാരുടെ മക്കള്‍. എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാന്‍റെ മകനാണ് അഭിനന്ദന്‍ വര്‍മാന്‍. പാക് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്‍റെ മകനാണ് ഷഹാസ്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പാക് പൈലറ്റ് ഷഹാസ് ഉദ് ദിന്‍റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഷഹാസ് പറത്തിയ പാക് എഫ് 16 വിമാനം തകര്‍ന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഖാലിദ് ഉമര്‍ ആയിരുന്നു.


ഷഹാസിന്‍റെ മരണവിവരങ്ങള്‍ ബന്ധുക്കളാണ് ഉമറിനെ അറിയിച്ചതെന്നാണ് വിവരം. തകര്‍ന്ന എഫ് 16 ല്‍ നിന്ന് രക്ഷപ്പെട്ട ഷഹാസ് പാക് അധീന കശ്മിരിലെ ലാം വാലിയിലാണ് പാരാച്ചൂട്ടില്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് എന്ന് തെറ്റിദ്ധരിച്ച്‌ നാട്ടുകാരെ തല്ലിചതയ്ക്കുകയായിരുന്നു. പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച പൈലറ്റ് ഷഹാസ് ആയിരിക്കാമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K