12 February, 2019 07:50:27 AM


ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരമഗീതം; കമ്പനികൾ സര്‍വ്വീസ് അവസാനിപ്പിക്കുന്നു



തിരുവനന്തപുരം: ഇന്ത്യ സ്വതന്ത്രമായതിന് ശേഷം നിർമ്മിച്ച ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരമഗീതം എഴുതാന്‍ തയ്യാറായി വിമാനകമ്പനികൾ. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികളാണ് തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് അവസാനിപ്പിച്ചത്. ആകെയുണ്ടായിരുന്ന 16 വിമാനകമ്പനികളിൽ 5 എണ്ണമാണ് തിരുവനന്തപുരം ഉപേക്ഷിക്കുന്നത്. ഇതോടെ കോടികളുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഉണ്ടാവുന്നത്. 

ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടായിരുന്ന സൗദി എയർലെൻസ് ജനുവരിയോടെ അതെല്ലാം നിർത്തി. ദുബായിലേക്ക് ആഴ്ചയിൽ നാലു ദിവസം സര്‍വ്വീസ് നടത്തിയിരുന്ന ഫ്ലൈ ദുബായും ഇനി തലസ്ഥാനത്തേക്കില്ല. ദമാമിലേക്കുള്ള അവശേഷിക്കുന്ന സർവീസ് ജെറ്റ് എയർവേയ്സ് ഈ മാസം അവസാനിപ്പിക്കുകയാണ്. ഘട്ടം ഘട്ടമായി സർവ്വീസ് കുറച്ചുകൊണ്ടുവന്നിരുന്ന സ്പൈസ് ജെറ്റും സിൽക്ക് എയറും ഇതോടൊപ്പം പൂർണ്ണമായും പിൻമാറും. ഇങ്ങനെ ഒരു മാസം മാത്രം മുടങ്ങുന്നത് 240 ഷെഡ്യൂളുകളാണ്. 

സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റും സ്പൈസ് ജെറ്റും കാരണമായി ചൂണ്ടികാണിക്കുന്നത്. തിരുവനന്തപുരത്ത് ലൈസൻസ് പുതുക്കാത്ത സൗദി എയർലൈൻസ് കണ്ണൂരിൽ നിന്ന് പുതിയ സർവീസ് തുടങ്ങുകയാണ്. തിരുവനന്തപുരത്ത് സര്‍വ്വീസ് അവസാനിപ്പിക്കുന്ന ഫ്ലൈ ദുബായ് കോഴിക്കോട് നിന്നും പ്രവർത്തനം തുടങ്ങും. തലസ്ഥാനത്തിന് വേണ്ടി ഇടപെടാൻ ആരുമില്ലാത്തതാണ് വിമാനക്കമ്പനികൾക്ക് വടക്കൻ കേരളത്തോട് പ്രിയം തോന്നാൻ കാരണം എന്ന് സംരംഭകർ കുറ്റപ്പെടുത്തുന്നു.

വിമാനമിറങ്ങുമ്പോൾ അടയ്ക്കേണ്ട നാവിഗേഷൻ ചാർജ് ഇനത്തിൽ ഒന്നരക്കോടിയിലധികം മാസം തോറും നഷ്ടമാകുന്നതിൽ തുടങ്ങുന്ന വരുമാന ചോർച്ചകൂടാതെ യാത്രക്കാരുടെ കുറവ് മൂലം യുസർ ഡെവലപ്മെന്‍റ് ഫീയിലൂടെയുള്ള വരവും ഇടിഞ്ഞു. വാഹന പാർക്കിംഗും ഷോപ്പിംഗും അടക്കം പരോക്ഷ വരുമാനത്തിലെ നഷ്ടം മെല്ലെ വിമാനത്താവളത്തിന്‍റെ ആകെ പ്രവർത്തനത്തെ തന്നെ ബാധിക്കും. അതോടെ കൂടുതൽ വിമനകമ്പനികൾ ഇവിടം വിട്ടേക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K