01 February, 2019 04:28:22 PM


ഏറ്റുമാനൂരിലെ നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍ വിവാദത്തിലേക്ക്; എതിര്‍പ്പുമായി ഒരു വിഭാഗം വ്യാപാരികള്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍ വിവാദത്തിലേക്ക്. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം വ്യാപാരികളും ഫ്ലൈഓവര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന ചിലരും രംഗത്ത് വന്നിരിക്കുകയാണ്. ഫ്ലൈഓവര്‍ വന്നാല്‍ തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വാദം.  എന്നാല്‍ മറ്റൊരു വിഭാഗം വ്യാപാരികളും ഒരു വ്യാപാരി നേതാവും ഫ്ലൈഓവര്‍ വരുന്നതിനെ അനുകൂലിച്ച് രംഗത്ത് വന്നതോടെ വ്യാപാരികള്‍ക്കിടയിലും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുകയാണ്.

എന്നാല്‍, ഫ്ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് പറഞ്ഞു. ഫ്ലൈ ഓവറിന് സ്ഥലമേറ്റെടുക്കുന്നതിന്‍റെ ഭാഗമായി അതിരുകല്ലുകള്‍ ഇടുന്നത് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാകാത്ത രീതിയിലാണ് ഫ്ലൈഓവര്‍ വരുന്നത്. എപ്പോഴായാലും ഫ്ലൈഓവര്‍ വരേണ്ടതാണെന്നും ഇപ്പോള്‍ ഉണ്ടാകുന്നതില്‍ കൂടുതല്‍ നഷ്ടം അപ്പോള്‍ ഉണ്ടാവും എന്നതുകൂടി പരിഗണിക്കണം. എന്നാല്‍ ഫ്ലൈഓവര്‍ വരുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാകുന്ന വിമര്‍ശനങ്ങളും ഇടപെടലുകളുമെല്ലാം രാഷ്ട്രീയവല്‍ക്കരണത്തിന്‍റെ ഭാഗമാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എം.സി.റോഡിന് മുകളിലൂടെ 1.30 കിലോമീറ്റര്‍ നീളത്തിളും 8.9 മീറ്റര്‍ വീതിയിലുമാണ് നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍. ഏറ്റുമാനൂര്‍ ശക്തിനഗറില്‍ വികെബി റോഡിനടുത്ത് നിന്ന് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിനപ്പുറം യൂണിയന്‍ ബാങ്കിന് മുന്നില്‍ അവസാനിക്കും വിധമാണ് മേല്‍പ്പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2016 സെപ്തംബര്‍ 27ന് ഭരണാനുമതി ലഭിച്ച ഫ്ലൈ ഓവറിന് പദ്ധതിവിഹിതമായി ആദ്യം ഉള്‍കൊള്ളിച്ചത് 100.55 കോടി രൂപയായിരുന്നു. 2018 മെയ് 11ന് എസ്റ്റിമേറ്റ് തുക 97.16 കോടിയായി ചുരുക്കി കിഫ്ബിയുടെ അനുമതി ലഭിക്കുകയും നിര്‍മ്മാണ ചുമതല റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തു. 

മേല്‍പ്പാലം നിര്‍മ്മാണത്തിനായി നിലവിലെ റോഡ് ഉള്‍പ്പെടെ ടൌണില്‍ എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 7 മീറ്റര്‍ വീതിയാണ് മേല്‍പ്പാലത്തില്‍ ഉണ്ടാവുക. പാലത്തിന്‍റെ നിര്‍മ്മാണത്തിന് 56 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് 36.90 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. പുതുതായി ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ മാനേജര്‍ അജ്മല്‍ ഷാ നേരത്തെ നഗരസഭയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചിരുന്നു. സ്ഥലമേറ്റെടുത്ത് തങ്ങള്‍ക്ക് കൈമാറിയാല്‍ 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഡ്വ.കെ. സുരേഷ്കുറുപ്പ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ അന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നില്ല. 

ഫ്ലൈ ഓവറിന്‍റെ തൂണുകള്‍ക്ക് ഇരുവശത്തുമായി ആറ് മീറ്റര്‍ വീതിയില്‍ എം.സി.റോഡ് പുനക്രമീകരിക്കുവാനായിരുന്നു പദ്ധതി. റോഡ് നിര്‍മ്മാണത്തിന് 7.10 കോടിയും പാലം നിര്‍മ്മാണത്തിന് 43.79 കോടി രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 2.46 കോടിയുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 15 മീറ്ററാണ് എം.സി.റോഡിന് ഉള്ളതെങ്കിലും നഗരത്തിലെത്തുമ്പോള്‍ പലയിടത്തും ആവശ്യത്തിന് വീതി ഇല്ലാത്തത് നല്ല ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനിടെ എം.സി.റോഡിന് വീതി കൂട്ടിയ പല ഭാഗത്തും വ്യാപകമായ രീതിയില്‍ കയ്യേറ്റം നടന്നത് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഫ്ലൈ ഓവറിന് തുക ബജറ്റില്‍ വകയിരുത്തിയതിന് പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു പ്ലാനുമായി രംഗത്തെത്തിയിരുന്നു. എം.സി.റോഡിനേയും പാലാ റോഡിനെയും മറ്റും ബന്ധിപ്പിച്ചുകൊണ്ടായിരുന്നു ഈ പ്ലാന്‍. അത് മുഖവിലയ്ക്കെടുക്കാതെ എം.സി.റോഡിന് മുകളിലൂടെ മാത്രം മേല്‍പ്പാലം പണിയുന്നതിനോടുള്ള എതിര്‍പ്പും ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമാണ്. അതേസമയം പേരൂര്‍കവലയിലും മണര്‍കാട് - ഏറ്റുാമനൂര്‍ ബൈപാസ് കടന്നുപോകുന്ന പാറകണ്ടം ഭാഗത്തും പാലാ റോഡിനു കുറുകെ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K