13 January, 2019 03:43:32 PM


ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍; മാനേജര്‍ ഒളിവില്‍




മൂന്നാര്‍: റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ട് ഉടമയും, റിസോർട്ട് ജീവനക്കാരനും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദേവികുളം ഗ്യാപ്പ് റോഡരികിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. ദേവികുളത്തെ എസ്റ്റേറ്റ് ഉടമ കോട്ടയം മാങ്ങാനം തുരുത്തിപ്പാലത്തിനു സമീപം കൊച്ചാക്കല്‍ [കൈതയിൽ] ഡോ.കെ.കെ.വർഗീസിന്‍റെ മകന്‍ ജേക്കബ് വർഗീസ് (രാജേഷ് - 45), റിസോർട്ട് ജീവനക്കാരനും പ്രദേശവാസിയുമായ മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. 2 ദിവസത്തെ പഴക്കമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വെള്ളിയാഴ്ച ഉച്ചകഴിഞ്ഞതു മുതൽ ഇരുവരേയും കാണാതായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാജേഷ് വെടിയേറ്റ നിലയിലും, മുത്തയ്യയുടേത് വെട്ടേറ്റ നിലയിലുമാണ് കണ്ടെത്തിയത്. രാജേഷിന്‍റെ മൃതദേഹം കാട്ടിലും, മുത്തയ്യയുടെത് റിസോർട്ടിലെ ഒരു കെട്ടിടത്തിലുമാണ് കണ്ടെത്തിയത്. റിസോർട്ട് മാനേജരായി ഒരാഴ്ച മുമ്പ് നിയമിതനായ യുവാവിനെ കാണാതായിട്ടുണ്ട്. രാജേഷിന്‍റെ വാഹനത്തിലിണ് ഇയാൾ രക്ഷപെട്ടത്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോ.സുശീല വർഗീസ് ആണ് രാജേഷിന്‍റെ മാതാവ്: കുറവിലങ്ങാട് കോയിക്കൽ കുടുംബാംഗം കെസിയ ആണ് ഭാര്യ. ഏകമകൾ തഥാ നിയാ, സഹോദരങ്ങൾ: കോരുത് വർഗീസ് (കൊച്ചി), സൂസന്ന വർഗീസ് (ദുബായ്).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K