08 January, 2019 05:33:30 PM


തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അധികാരമില്ല: താഴമൺ കുടുംബം



ചെങ്ങന്നൂര്‍: ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് മറുപടിയുമായി ശബരിമല തന്ത്രിമാരുടെ കുടുംബമായ താഴമൺ മഠം രം​ഗത്ത്. ശബരിമല ക്ഷേത്രത്തിന്‍റെ തന്ത്രിപദവി ബിസി 100ൽ പരശുരാമ മഹർഷിയിൽ നിന്നുമാണ് ലഭിച്ചതെന്ന് വാർത്താക്കുറിപ്പിൽ താഴമൺ കുടുംബം പറയുന്നു. ശബരിമല തന്ത്രി പദവി കുടുംബപരമായി കൈമാറി പോരുന്ന അവകാശമാണ്. അല്ലാതെ ദേവസ്വം ബോർഡ് നൽകുന്നതല്ലെന്നും നിലവിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടിയായി തന്ത്രികുടുംബം പറയുന്നു. 


യുവതീപ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്ന് നേരത്തെ സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ദേവസ്വം ബോർഡ് തന്ത്രിക്ക് വിശദീകരണ നോട്ടീസ് നൽകുകയും ചെയ്തു. ദേവസ്വം മാനുവൽ ഉദ്ധരിച്ച് ദേവസ്വം ബോർഡിന്‍റെ ജീവനക്കാരൻ മാത്രമാണ് തന്ത്രിയെന്നും ആവശ്യമെങ്കിൽ തന്ത്രിയെ മാറ്റാൻ ബോർഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല ക്ഷേത്രത്തിൽ തങ്ങൾക്കുള്ള സ്ഥാനവും അവകാശവും ഊന്നി പറഞ്ഞ് തന്ത്രികുടുംബം രം​ഗത്തു വന്നിരിക്കുന്നത്. 


താഴമണ്‍ മഠം പുറത്തു വിട്ട വാര്‍ത്താക്കുറിപ്പ്....

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമർശങ്ങൾ പലതും തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ്. ചിലത്  ചൂണ്ടിക്കാണിക്കാൻ താല്പരൃപ്പെടുകയാണ് ഇവിടെ.

1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമൺ മഠത്തിന് ശബരിമലതന്ത്രം BC100 ലാണ് നൽകപെട്ടത്. അത് ശ്രീ പരശുരാമ മഹർഷിയാൽ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ്. ദേവസ്വംബോർഡ് നിയമിക്കുന്നതല്ല.

 2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങൾ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങൾക്ക് അനുസൃതമാണ്. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനൂസരിച്ചാണ്. അതിനാൽ അതിലെ പാണ്ഡിത്യം അനിവാരൃമാണ്. ആയതിനാൽ ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം. 

ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീ കോടതി വിധികളും നിലവിലുണ്ട്. അതിനാൽ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവർത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങൾ പ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയിൽ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്. 

3. ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് പ്രതിഫലമായി  ദേവസ്വം ബോർഡിൽ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാർ സ്വികരിക്കുന്നത്. വസ്തുതകൾ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും  അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അത് താഴമൺ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും  സമൂഹം അറിയാതെ പോകരുത് എന്നത് കൊണ്ട് മാത്രമാണീ കുറിപ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K