02 January, 2019 01:03:56 PM


യുവതി പ്രവേശനത്തില്‍ വ്യാപക പ്രതിഷേധം: കടകള്‍ അടപ്പിക്കുന്നു; പത്രപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം



തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടകളടപ്പിച്ച് പ്രതിഷേധിക്കുകയാണ്. പലയിടത്തും നിര്‍ബന്ധപൂര്‍വ്വമാണ് കടകള്‍ അടപ്പിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.


പ്രതിഷേധ പ്രകടനം നടത്തിയവര്‍ വഴിയില്‍ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് സെക്രട്ടേറിയേറ്റിലേക്ക് വന്നിരുന്നത്. ശബരിമല കർമ്മസമിതി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി. സനലിന് നേരെ കയ്യേറ്റമുണ്ടായി. ക്യാമറ പിടിച്ചുവലിച്ചു ലെൻസ് വലിച്ചെറിഞ്ഞു. വിഷ്ണുവിനെ പിടിച്ചു തള്ളുകയും ചെയ്തു. കൊല്ലം നഗരത്തിൽ രാമൻകുളങ്ങരയിൽ നിന്നു പ്രകടനമായി എത്തിയ കർമ്മസമിതി പ്രവർത്തകർ സ്വകാര്യ ബസിൽ യാത്ര ചെയ്ത ഒരാളെ ബസിൽ കയറി തല്ലുന്നതിന്റെ ചിത്രമെടുക്കുന്നതിനിടെയായിരുന്നു അക്രമം.


നെയ്യാറ്റിൻക്കരയിൽ ആലുംമുട്ടിൽ റോഡ് ഉപരോധം നടക്കുകയാണ്. കർമസമിതി പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണ് റോഡ് ഉപരോധിക്കുന്നത്.  കൊച്ചി കലൂരിലും പ്രതിഷേധപ്രകടനം നടക്കുകയാണ്. കലൂർ മുതൽ കച്ചേരിപ്പടി വരെയാണ് പ്രതിഷേധ പ്രകടനം. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. കൊല്ലം പരവൂരിൽ ബിജെപി പ്രവർത്തകർ നിർബിന്ധിച്ച് കടകൾ അടപ്പിച്ച് ഹർത്താലിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. 


എന്നാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം നട അടച്ച് ശുദ്ധികലശം നടത്തിയതിന് ശേഷം നട തുറന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ദര്‍ശനം സുഖമമായി നടക്കുകയാണ്. ഇടയ്ക്ക് തിരക്ക് കുറഞ്ഞിരുന്നെങ്കിലും ദര്‍ശനത്തിനായെത്തുന്ന ഭക്തരുടെ വരവ് കൃത്യമായി നടക്കുന്നുണ്ട്. ഇന്ന് സാമാന്യം നല്ല തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K