26 February, 2016 11:44:58 AM


നന്ദിയോട് ഗ്രാമപഞ്ചായത്തിന് ജില്ലാതല ജൈവഗ്രാമം അവാര്‍ഡ്

തിരുവനന്തപുരം : മികച്ച ഗ്രാമപഞ്ചായത്തിനുള്ള ജില്ലാതല ജൈവഗ്രാമം അവാര്‍ഡ് നന്ദിയോടിന്. നിയമസഭാ എം.എല്‍.എ ഹാളില്‍ നടന്ന ജൈവസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനനും സ്പീക്കര്‍ എന്‍. ശക്തനും ചേര്‍ന്ന് അവാര്‍ഡ് നന്ദിയോടിന് സമ്മാനിച്ചു. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.വി. അജിത്കുമാറും സെക്രട്ടറി റ്റി. സുദര്‍ശനനും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്നുലക്ഷം രൂപയും, പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ നടത്തിയ ജൈവമണ്ഡലം മത്സരകൃഷിയില്‍, നന്ദിയോട് കൃഷിഭവന്‍ ഉള്‍ക്കൊള്ളുന്ന വാമനപുരത്തിന് പ്രോത്സാഹന സമ്മാനമായി ഒരുലക്ഷം രൂപ അവാര്‍ഡും ലഭിച്ചു. മന്ത്രി കെ. പി. മോഹനന്‍ നന്ദിയോടിനെ പ്രത്യേകം അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളും കൃഷി ഓഫീസര്‍ എസ്. ജയകുമാറും ചടങ്ങില്‍ പങ്കാളികളായി.


കേരളത്തിലാദ്യമായി ഉല്‍പ്പാദകനേയും ഉപഭോക്താവിനേയും മുഖാമുഖം കൊണ്ടുവന്ന് കൃഷിഭവനില്‍ തന്നെ ജൈവചന്ത സാക്ഷാത്കരിച്ച് ഒരുവര്‍ഷം പിന്നിടുന്നതിന്റേയും ജൈവ അങ്ങാടി പ്രവര്‍ത്തകരിലൂടെ ജൈവഭക്ഷണവും വിവിധതരം ജൈവവളക്കൂട്ടുകളും ജൈവകീടനാശിനികളും സാധ്യമാക്കിയതിന്റെയും, ഉല്‍പ്പാദനത്തിനും വിപണനത്തിനും ഒരു പുതിയ സംസ്‌കാരം സൃഷ്ടിച്ചതിന്റേയും വകുപ്പ്തല പദ്ധതികള്‍ക്കൊപ്പം എല്ലാ വീട്ടിലും പച്ചക്കറിക്കൃഷി സാധ്യമാക്കി ജൈവവിജ്ഞാനം മാതൃകാപരമായി എല്ലാവരിലും എത്തിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നന്ദിയോട് പഞ്ചായത്ത് അവാര്‍ഡിന് അര്‍ഹമായത്.

നന്ദിയോടിലെ കര്‍ഷകരെ ജൈവവികാരത്തില്‍ ഒന്നിപ്പിച്ച് കൃഷിയാചാര്യന്‍ ആര്‍. ഹേലിയേയും പ്രശസ്ത സിനിമാതാരം ദേവനെയും പങ്കെടുപ്പിച്ച് നടത്തിയ ജൈവ കണ്‍വന്‍ഷനും, വിദ്യാലയമുറ്റത്ത് സാധ്യമാക്കിയ ജൈവപാഠശാലയും വാര്‍ഡ്തലങ്ങളില്‍ രൂപീകരിച്ച ജൈവക്ലബ്ബുകളും, മൂല്യവര്‍ദ്ധിത ഉല്‍പ്പനത്തിനായി രൂപീകരിച്ച അമ്മക്കൂട്ടവുമെല്ലാം നന്ദിയോടിന്റെ മാതൃകാപര പ്രവര്‍ത്തനങ്ങളായിരുന്നു. നൂറ് ഹെക്ടറിലേറെ കുരുമുളക് തെങ്ങ് കൃഷി, മുപ്പത് ഹെക്ടറിലേറെ പച്ചക്കറിക്കൃഷി, വാഴ-കിഴങ്ങു വിളകളുടെ കൃഷി, സസ്യസമ്പത്തും ജലസമൃദ്ധിയും ഫലഭൂയിഷ്ഠമായ മണ്ണും നന്ദിയോടിന്റെ ജൈവകൃഷിയെ വിജയകരമാക്കി. അന്‍പതിലേറെ ചെറുതും വലുതുമായ പൗള്‍ട്രി ഫാമുകള്‍, രണ്ടായിരത്തിലേറെ പശുക്കളും ആടുകളും കൃഷി എന്നതിലുപരി ജൈവവളത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിച്ചു.

ഓരോ ഗ്രാമീണരും പത്തു സെന്റിലേറെ സ്ഥലവിസൃതിയുള്ളവരാണ്. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നീര്‍ത്തട പ്രോത്സാഹനവുമെല്ലാം നന്ദിയോടന്‍ കര്‍ഷകരെ കാര്‍ഷികമേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തി. ജൈവകൃഷിയുടെ സങ്കേതം കര്‍ഷകരിലെത്തിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ജൈവസദസ്സുകള്‍ ഏറെ ചലനം സൃഷ്ടിച്ചിട്ടുണ്ട്. കൃഷിഭവന്റെ പ്രവര്‍ത്തനം തന്നെ ഒരു ജൈവപാഠശാലയായിട്ടാണ്. ജൈവ വിജ്ഞാന വ്യാപനം എല്ലാവരിലും എത്തിച്ച് നന്ദിയോട് ജൈവ സാക്ഷരതയും കൈവരിച്ചുകഴിഞ്ഞു. ജൈവകൃഷിയും ജൈവചന്തയും ജൈവഭക്ഷണവുമൊക്കെയായി പരിപൂര്‍ണ്ണ ജൈവ പഞ്ചായത്തായി നന്ദിയോട് മാറിക്കഴിഞ്ഞു. നിയമസഭയില്‍ നടന്ന ജൈവ അവാര്‍ഡ് വേദിയിലും മണ്‍കലത്തില്‍ തയ്യാറാക്കിയ കപ്പയും വിവിധതരം ചമ്മന്തികളും കറിക്കൂട്ടുകളും അരിപ്പായസവുമായി 800 പേര്‍ക്കുള്ള ജൈവഭഷണവും നന്ദിയോട്ടെ ജൈവ അങ്ങാടി പ്രവര്‍ത്തകര്‍ തയ്യാറാക്കി വിതരണം ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K