08 June, 2018 01:28:52 PM
രാജ്യസഭാ സീറ്റ്: കെപിസിസി സെക്രട്ടറി കെ.ജയന്ത് രാജിവച്ചു
കോൺഗ്രസ് ഘടകകക്ഷികളുടെ മുമ്പിൽ മുട്ടിൽ ഇഴയുകയാണെന്ന് ജയന്ത്

കോഴിക്കോട്: കേരള കോൺഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത കെപിസിസി നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ രാജി. മലബാറിൽ നിന്നുള്ള യുവനേതാവും കെപിസിസി സെക്രട്ടറിയുമായ കെ.ജയന്താണ് പാർട്ടി ഭാരവാഹിത്വം രാജിവച്ചത്.
കേരളത്തിലെ കോൺഗ്രസ് പാർട്ടി ഘടകകക്ഷികളുടെ മുന്പിൽ മുട്ടിൽ ഇഴയുകയാണെന്ന് ജയന്ത് പറഞ്ഞു. കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള ഇത്തരമൊരു പൊതു ചിത്രം കഴിഞ്ഞ കാലങ്ങളിൽ നിരവധി പ്രവർത്തകരെ പാർട്ടിയിൽ നിന്നും അകറ്റാൻ കാരണമായിട്ടുണ്ട്.
രാജ്യസഭാ സീറ്റ് നൽകി കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചെത്തിച്ച തീരുമാനം വർഗീയതയ്ക്ക് ആക്കം കൂട്ടലാകും. കേരളീയ സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് ഈ തീരുമാനം ഊർജം പകരുമെന്ന അപകടം തിരിച്ചറിയാൻ കെപിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്ക് സാധിച്ചില്ലെന്നത് ഖേദകരമാണെന്നും ജയന്ത് കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ടു വർഷമായി ഒളിഞ്ഞും തെളിഞ്ഞും എൽഡിഎഫുമായും ബിജെപിയുമായും സഖ്യത്തിൽ ഏർപ്പെടാൻ കെ.എം. മാണി നടത്തിയ നീക്കങ്ങൾ കേരള സമൂഹം കണ്ടതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പടെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫിനെ തകർക്കാൻ പരസ്യമായി സഖ്യമുണ്ടാക്കിയ കേരള കോൺഗ്രസിനെ തിരിച്ചെത്തിക്കേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും കെ.ജയന്ത് പറഞ്ഞു