22 February, 2016 01:35:31 PM


ഗാലറികൾ ഇളകിമറിച്ച് സണ്ണി ലിയോണും ബിപാഷ ബസുവും തിരുവനന്തപുരത്ത്



തിരുവനന്തപുരം : മലയാള സിനിമയുടെ നക്ഷത്രങ്ങളെല്ലാം ഒന്നിച്ചുദിച്ച വേദിയിൽ വനിത ഫിലിം അവാർഡുകൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം പ‍ൃഥ്വിരാജും നടിക്കുള്ള പുരസ്കാരം പാർവതിയും ഏറ്റുവാങ്ങി. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കെപിഎസി ലളിത സ്വീകരിച്ചു.

ജനപ്രിയ നടനായി  നിവിൻ പോളിയും ജനപ്രിയ നടിയായ നമിത പ്രമോദും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട എന്നു നിന്റെ മൊയ്തീനു വേണ്ടി നിർമാതാക്കളായ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവർ പുരസ്കാരം സ്വീകരിച്ചു. തിരക്കഥാകൃത്തിനുള്ള അവാ‍ർഡ് സലിം അഹമ്മദും സഹനടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സഹനടിക്കുള്ള പുരസ്കാരം ലെനയും വില്ലനുള്ള പുരസ്കാരം നെടുമുടി വേണുവും ഹാസ്യനടനുള്ള പുരസ്കാരം അജു വർഗീസും ഏറ്റുവാങ്ങി.


റഫീക്ക് അഹമ്മദ് (ഗാനരചന), വിജയ് യേശുദാസ് (ഗായകൻ), വൈക്കം വിജയലക്ഷ്മി (ഗായിക), രാജേഷ് മുരുകേശൻ (സംഗീത സംവിധായകൻ), ജോമോൻ ടി. ജോൺ (ഛായാഗ്രാഹകൻ) സായ് പല്ലവി (പുതുമുഖ നടി) ശബരീഷ് വർമ, കൃഷ്ണശങ്കർ, ഷറഫുദ്ദീൻ (പുതുമുഖ നടന്മാർ) ജോൺ വർഗീസ് (പുതുമുഖ സംവിധായകൻ) ദിനേശ് മാസ്റ്റർ (നൃത്തസംവിധാനം) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

മികച്ച താരജോടിയിൽ പങ്കാളിയായ മംമ്തയും സ്പെഷൽ പെർഫോമൻസ് പുരസ്കാരം നേടിയ ജയസൂര്യയും റിമ കല്ലിങ്കലും എത്തിയതോടെ താരനിശയ്ക്കു വേദിയായ കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയം ആവേശത്തിലായി. ഗാലറികൾ ഇളകിമറിച്ചു സണ്ണി ലിയോണും ബിപാഷ ബസുവും ഉൾപ്പെടെയുള്ള താരങ്ങളോടൊപ്പം ശ്രീശാന്തും ഹൻസികയും തപ്സിയും ഉൾപ്പെടെയുള്ളവരും കോരിത്തരിപ്പിക്കുന്ന നൃത്തച്ചുവടുകളുമായെത്തി.  കോളിവുഡ് താരങ്ങൾ കൂടി അണിനിരന്നതോടൊപ്പം പാടിത്തകർത്തു റിമി ടോമിയും വേദിയിലെത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K